നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് വിൻ കോല്ലിഎർ

അസാധ്യമായ ക്ഷമ

അമ്പതിനായിരത്തോളം സ്ത്രീകളെ നാസികള്‍ കൂട്ടക്കൊല ചെയ്ത റാവന്‍സ്ബ്രൂക്ക് തടങ്കല്‍പ്പാളയത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ചുരുട്ടിക്കൂട്ടിയ നിലയില്‍ താഴെപ്പറയുന്ന പ്രാര്‍ത്ഥന വിമോചനപ്പടയാളികള്‍ കണ്ടെത്തി: 'കര്‍ത്താവേ, സല്‍സ്വഭാവമുള്ള പുരുഷന്മാരെയും സ്ത്രീകളെയും മാത്രമല്ല, ദുഷ്ടന്മാരെയും ഓര്‍ക്കുക. എന്നാല്‍ അവര്‍ ഞങ്ങളില്‍ വരുത്തിയ കഷ്ടതകളെ ഓര്‍ക്കരുത്. ഈ കഷ്ടപ്പാടുകള്‍ വരുത്തിയ ഫലങ്ങള്‍ ഓര്‍ക്കുക - ഞങ്ങളുടെ സഖിത്വം, വിശ്വസ്തത, വിനയം, ധൈര്യം, ഔദാര്യം, ഹൃദയത്തിന്റെ മഹത്വം എന്നിവ ഇതില്‍ നിന്ന് വളര്‍ന്നു. അവര്‍ ന്യായവിധിയില്‍ വരുമ്പോള്‍, നാം പുറപ്പെടുവിച്ച ഫലങ്ങളെല്ലാം അവരുടെ പാപമോചനമായിരിക്കട്ടെ.'

ഈ പ്രാര്‍ത്ഥന എഴുതിയ ഭീതിതയായ സ്ത്രീ അനുഭവിച്ച ഭയവും വേദനയും എനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. ഈ വാക്കുകള്‍ എഴുതാന്‍ അവള്‍ക്ക് എന്ത് തരത്തിലുള്ള വിശദീകരിക്കാനാവാത്ത കൃപ ആവശ്യമാണെന്ന് എനിക്ക് ഊഹിക്കാനാവില്ല. അവള്‍ അചിന്തനീയമായത് ചെയ്തു: പീഡിപ്പിച്ചവര്‍ക്കുവേണ്ടി അവള്‍ ദൈവത്തിന്റെ പാപക്ഷമയ്ക്ക് അപേക്ഷിച്ചു.

ഈ പ്രാര്‍ത്ഥന ക്രിസ്തുവിന്റെ പ്രാര്‍ത്ഥനയെ പ്രതിധ്വനിക്കുന്നു. ജനങ്ങളുടെ മുമ്പാകെ തെറ്റായി ആരോപിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും അടിയേല്‍ക്കുകയും അപമാനിക്കപ്പെടുകയും ചെയ്തശേഷം യേശുവിനെ ''അവനെയും ദുഷ്പ്രവൃത്തിക്കാരെയും, ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി, ക്രൂശിച്ചു' (ലൂക്കൊസ് 23:33). പരുക്കന്‍ മരക്കുരിശില്‍ മുറിവേറ്റു വികൃതമായ ശരീരത്തോടെ ശ്വാസോച്ഛ്വാസത്തിനു ബുദ്ധിമുട്ടി തൂങ്ങിക്കിടക്കുന്ന യേശു തന്നെ പീഡിപ്പിക്കുന്നവരോട് ന്യായവിധി പ്രഖ്യാപിക്കുമെന്നും പ്രതികാരം അല്ലെങ്കില്‍ ദിവ്യനീതി തേടുമെന്നും ഞാന്‍ പ്രതീക്ഷിച്ചു. എന്നിരുന്നാലും, എല്ലാ മനുഷ്യരുടെയും പ്രേരണയ്ക്ക് വിരുദ്ധമായ ഒരു പ്രാര്‍ത്ഥന യേശു പറഞ്ഞു: ''പിതാവേ, ഇവര്‍ ചെയ്യുന്നത് ഇന്നത് എന്ന് അറിയായ്കകൊണ്ട് ഇവരോട് ക്ഷമിക്കണമേ'' (വാ. 34).

യേശു നല്‍കുന്ന പാപമോചനം അസാധ്യമാണെന്ന് തോന്നാം പക്ഷേ അവിടുന്ന് അത് നമുക്ക് വാഗ്ദാനം ചെയ്യുന്നു. അവന്റെ ദിവ്യകൃപയില്‍, അസാധ്യമായ പാപമോചനം സൗജന്യമായി ലഭിക്കുന്നു.

വെള്ളത്തിലൂടെ

ദി ഫ്രീ സ്റ്റേറ്റ് ഓഫ് ജോണ്‍സ് എന്ന സിനിമ, യുഎസ് ആഭ്യന്തര യുദ്ധകാലത്ത് ഐക്യ സൈന്യത്തെ സഹായിക്കുകയും യുദ്ധാനന്തരം അടിമകളെ സൂക്ഷിച്ചവരോട് എതിരിടുകയും ചെയ്ത ന്യൂട്ടണ്‍ നൈറ്റിന്റെയും സൈന്യത്തില്‍ നിന്ന് പലായനം ചെയ്ത ചിലരുടെയും കഥപറയുന്നു. പലരും നൈറ്റിനെ വീരനായകനായി പ്രഖ്യാപിച്ചു, എന്നാല്‍ രണ്ട് അടിമകളാണ് ആദ്യം തന്റെ ജീവന്‍ രക്ഷിച്ചത്. അവര്‍ അവനെ ആളൊഴിഞ്ഞ ചതുപ്പുനിലത്തേക്ക് കൊണ്ടുപോകുകയും കോണ്‍ഫെഡറേറ്റ് സേനയില്‍ നിന്ന് ഓടിപ്പോകുമ്പോള്‍ കാലിനേറ്റ പരിക്ക് വച്ചുകെട്ടുകയും ചെയ്തു. അവര്‍ അവനെ ഉപേക്ഷിച്ചിരുന്നുവെങ്കില്‍, അവന്‍ മരിക്കുമായിരുന്നു.
യെഹൂദയിലെ ജനങ്ങള്‍ മുറിവേറ്റവരും നിരാശരും ശത്രുക്കളെ അഭിമുഖീകരിച്ചവരും നിസ്സഹായരുമായിരുന്നു. യിസ്രായേലിനെ അശ്ശൂര്‍ കീഴടക്കി, ഒരു ദിവസം അവരെ (യെഹൂദയെ) ഒരു ശത്രു - ബാബിലോണ്‍- കീഴടക്കുമെന്ന് യെശയ്യാവ് പ്രവചിച്ചു. യെഹൂദയ്ക്ക് തങ്ങളെ സഹായിക്കുകയും ഉപേക്ഷിക്കാതെ രക്ഷിക്കുകയും ചെയ്യുന്ന ഒരു ദൈവത്തെ ആവശ്യമായിരുന്നു. അതിനാല്‍, ''ഭയപ്പെടേണ്ട, ഞാന്‍ നിങ്ങളോടുകൂടെയുണ്ട്'' (യെശയ്യാവു 43:5) എന്ന ദൈവത്തിന്റെ ഉറപ്പ് ആളുകള്‍ കേട്ടപ്പോള്‍ അവര്‍ക്കുണ്ടായ പ്രത്യാശയെക്കുറിച്ച് സങ്കല്‍പ്പിക്കുക. ഏത് വിപത്ത് അവര്‍ക്കു നേരിട്ടാലും കഷ്ടത അവര്‍ സഹിച്ചാലും അവന്‍ അവരോടൊപ്പം ഉണ്ടായിരിക്കും. അവന്‍ അവരോടൊപ്പം ''വെള്ളത്തിലൂടെ കടക്കും'', അവരെ സുരക്ഷിതത്വത്തിലേക്ക് നയിക്കും (വാ. 2). അവന്‍ അവരോടൊപ്പം ''തീയിലൂടെ നടക്കുകയും'' കത്തുന്ന അഗ്‌നിജ്വാലയില്‍ അവരെ സഹായിക്കുകയും ചെയ്യും (വാ. 2).
തിരുവെഴുത്തിലുടനീളം, ദൈവം തന്റെ ജനത്തോടൊപ്പമുണ്ടാകുമെന്നും, നമ്മെ പരിപാലിക്കുമെന്നും നയിക്കുമെന്നും, ജീവിതത്തിലായാലും മരണത്തിലായാലും ഒരിക്കലും നമ്മെ കൈവിടില്ലെന്നും വാഗ്ദാനം ചെയ്യുന്നു. നിങ്ങള്‍ പ്രയാസകരമായ സ്ഥലങ്ങളിലൂടെ കടന്നുപോകുമ്പോഴും ദൈവം നിങ്ങളോടൊപ്പമുണ്ട്. വെള്ളത്തിലൂടെ കടന്നുപോകാന്‍ അവന്‍ നിങ്ങളെ സഹായിക്കും.

നമ്മുടെ ആഴമായ ആഗ്രഹങ്ങള്‍

ഒരു ചെറുപ്പക്കാരനെന്ന നിലയില്‍, ആവശ്യത്തിന് പണമില്ലെന്ന് ഡാനിയേല്‍ ഭയപ്പെട്ടിരുന്നു, അതിനാല്‍ ഇരുപതുകളുടെ തുടക്കത്തില്‍ അദ്ദേഹം തന്റെ ഭാവി കെട്ടിപ്പടുക്കാന്‍ തുടങ്ങി. ഒരു പ്രശസ്ത കമ്പ്യൂട്ടര്‍ കമ്പനിയില്‍ പടിപടിയായി ഉയര്‍ന്ന ഡാനിയേല്‍ ധാരാളം സമ്പത്ത് നേടി. അവന് ഒരു വലിയ ബാങ്ക് അക്കൗണ്ട്, ഒരു ആഢംബര കാര്‍, കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഒരു വീട് എന്നിവ ഉണ്ടായിരുന്നു. താന്‍ ആഗ്രഹിച്ചതെല്ലാം അവനു ലഭിച്ചു, എന്നിട്ടും അവന്‍ അടിസ്ഥാനപരമായി അസന്തുഷ്ടനായിരുന്നു. ''എനിക്ക് ഉത്കണ്ഠയും അസംതൃപ്തിയും തോന്നി,'' ഡാനിയേല്‍ പറഞ്ഞു. ''വാസ്തവത്തില്‍, സമ്പത്ത് യഥാര്‍ത്ഥത്തില്‍ ജീവിതത്തെ കൂടുതല്‍ വഷളാക്കും.'' പണത്തിന്റെ കൂമ്പാരം സൗഹൃദമോ സമൂഹത്തെയോ സന്തോഷമോ നല്‍കിയില്ല - മറിച്ച് പലപ്പോഴും അയാള്‍ക്ക് കൂടുതല്‍ ഹൃദയവേദനയുണ്ടാക്കുകയും ചെയ്തു.
ചില ആളുകള്‍ തങ്ങളുടെ ജീവിതം സുരക്ഷിതമാക്കാനായി സമ്പത്ത് സ്വരൂപിക്കുന്നതിന് വളരെയധികം ഊര്‍ജ്ജം ചെലവഴിക്കും. ഇതൊരു വിഡ്ഢിയുടെ കളിയാണ്. ''ദ്രവ്യപ്രിയന് ഒരുനാളും തൃപ്തി വരുന്നില്ല,'' എന്നു തിരുവെഴുത്ത് തറപ്പിച്ചു പറയുന്നു (സഭാപ്രസംഗി 5:10). ചിലര്‍ അസ്ഥി നുറുങ്ങും വരെ പ്രവര്‍ത്തിക്കും. അവര്‍ പരിശ്രമിക്കുകയും മുന്നോട്ടായുകയും ചെയ്യും, അവരുടെ സമ്പത്തിനെ മറ്റുള്ളവരുടേതുമായി താരതമ്യപ്പെടുത്തുകയും ചില സാമ്പത്തിക നിലവാരം കൈവരിക്കാന്‍ ശ്രമിക്കുകയും ചെയ്യും. അവര്‍ ആഗ്രഹിച്ച സാമ്പത്തിക സ്വാതന്ത്ര്യം നേടിയാലും, അവര്‍ ഇപ്പോഴും തൃപ്തരല്ല. അതു പോരാ. സഭാപ്രസംഗിയുടെ എഴുത്തുകാരന്‍ പറയുന്നതുപോലെ, ''അതു മായയത്രേ'' (വാക്യം 10).
ദൈവത്തെക്കൂടാതെ സാക്ഷാത്ക്കാരം കണ്ടെത്താന്‍ ശ്രമിക്കുന്നത് നിരര്‍ത്ഥകമാകുമെന്നതാണ് സത്യം. കഠിനാധ്വാനം ചെയ്യാനും നമ്മുടെ നന്മകള്‍ ലോകത്തിന്റെ നന്മയ്ക്കായി ഉപയോഗിക്കാനും തിരുവെഴുത്ത് നമ്മെ വിളിക്കുമ്പോള്‍, നമ്മുടെ ആഴമേറിയ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്താന്‍ തക്കവിധം നമുക്ക് ഒരിക്കലും ശേഖരിക്കാനാവില്ല. യേശു മാത്രമാണ് യഥാര്‍ത്ഥവും സംതൃപ്തിദായകവുമായ ഒരു ജീവിതം വാഗ്ദാനം ചെയ്യുന്നത് (യോഹന്നാന്‍ 10:10) - ഒരു സ്നേഹസമ്പന്നമായ ബന്ധത്തെ അടിസ്ഥാനമാക്കിയുള്ള ഒന്ന്, അതു ധാരാളമാണ്!

രക്ഷ കാണുക

അമ്പത്തിമൂന്നാം വയസ്സില്‍, ബിസിനസും രാജ്യവും ഉപേക്ഷിച്ച് അഭയം തേടി ഒരു പുതിയ ദേശത്തേക്ക് യാത്ര ചെയ്യുന്ന ഒരു കൂട്ടം ആളുകളോടൊപ്പം ചേരുന്ന കാര്യം സോണിയ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അക്രമി സംഘം അവളുടെ അനന്തരവനെ കൊല്ലുകയും പതിനേഴു വയസ്സുള്ള മകനെ തങ്ങളുടെ സംഘത്തില്‍ ചേരാന്‍ നിര്‍ബന്ധിക്കയും ചെയ്തപ്പോള്‍ രക്ഷപ്പെടലാണ് തന്റെ ഏക പോംവഴിയെന്ന് സോണിയയ്ക്ക് തോന്നി. ''ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. . . . ആവശ്യമായതെല്ലാം ഞാന്‍ ചെയ്യും,'' സോണിയ വിശദീകരിച്ചു. ''ഞാനും എന്റെ മകനും പട്ടിണി മൂലം മരിക്കാതിരിക്കാന്‍ ഞാന്‍ എന്തും ചെയ്യും. . . ഒരു ബാഗിലോ കനാലിലോ അവസാനിക്കുന്നതിനേക്കാള്‍ അവന്‍ ഇവിടെ കഷ്ടപ്പെടുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.'

സോണിയയോടും മകനോടും ബൈബിളിന് എന്തെങ്കിലും പറയാനുണ്ടോ - അനീതിയും നാശവും അനുഭവിച്ച അനേകരോട്? യോഹന്നാന്‍ സ്‌നാപകന്‍ യേശുവിന്റെ വരവ് പ്രഖ്യാപിച്ചപ്പോള്‍, അവന്‍ സോണിയയോട്, നമ്മോട്, ലോകത്തോട് ഒരു സന്തോഷവാര്‍ത്ത അറിയിച്ചു. ''കര്‍ത്താവിനുള്ള വഴി ഒരുക്കുക'' എന്ന് യോഹന്നാന്‍ പ്രഖ്യാപിച്ചു (ലൂക്കൊസ് 3:4). യേശു വരുമ്പോള്‍ ദൈവം ശക്തവും സമഗ്രവുമായ ഒരു രക്ഷാപ്രവര്‍ത്തനം നടത്തുമെന്ന് അവന്‍ ഊന്നിപ്പറഞ്ഞു. ഈ രക്ഷാപ്രവര്‍ത്തനത്തിനുള്ള വേദപുസ്തക വാക്ക് ആണ രക്ഷ

രക്ഷ നമ്മുടെ പാപപങ്കില ഹൃദയങ്ങളുടെ സൗഖ്യവും - ഒരു ദിവസം - ലോകത്തിലെ എല്ലാ തിന്മകളുടെയും സൗഖ്യവും ഉള്‍ക്കൊള്ളുന്നു. ദൈവത്തിന്റെ രൂപാന്തരീകരണ ജോലി എല്ലാ കഥകള്‍ക്കും ഓരോ മനുഷ്യവ്യവസ്ഥയ്ക്കും ഓരോ വ്യക്തിക്കും വേണ്ടിയുള്ളതാണ. ''സകല ജഡവും ദൈവത്തിന്റെ രക്ഷയെ കാണും,'' യോഹന്നാന്‍ പറഞ്ഞു (വാ. 6).

നാം എന്ത് തിന്മ നേരിട്ടാലും, നാം ദൈവത്തിന്റെ രക്ഷ കാണുമെന്ന് ക്രിസ്തുവിന്റെ ക്രൂശും പുനരുത്ഥാനവും നമുക്ക് ഉറപ്പുനല്‍കുന്നു. ഒരു ദിവസം നാം അവന്റെ അന്തിമ വിമോചനം അനുഭവിക്കും.

നമ്മുടെ കൂട്ടില്‍ നിന്നും മോചിക്കപ്പെടുക

പുറത്തു നടക്കാന്‍പോകുമ്പോള്‍, മിക്ക രാത്രിയിലും തന്റെ നാല് നായ്ക്കളുമായി നടക്കുന്ന ഒരാളെ ഞാന്‍ കണ്ടിട്ടുണ്ട്. നായ്ക്കളില്‍ മൂന്നെണ്ണം കുതിച്ചോടും, എന്നാല്‍ ഒന്ന് അതിന്റെ ഉടമസ്ഥന്റെ അടുത്തു തന്നെ വട്ടത്തില്‍ ഓടിക്കൊണ്ടിരിക്കും. ഒടുവില്‍ ഞാന്‍ അദ്ദേഹത്തെ സമീപിച്ച് ഈ വിചിത്രമായ പെരുമാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ഒരു കൂട്ടില്‍ പൂട്ടിയിട്ടിരുന്ന ഈ നായയെക്കുറിച്ചു വിശദീകരിച്ചു. ഒരു ഇടുങ്ങിയ കൂട്ടില്‍ ആണ് താന്‍ ഇപ്പോഴും എന്നതുപോലെ നായ വട്ടത്തില്‍ ഓടുന്നത് തുടര്‍ന്നു.

ദൈവം നമ്മെ രക്ഷിക്കുന്നില്ലെങ്കില്‍ നാം കുടുങ്ങിക്കിടക്കുകയാണെന്നും പ്രതീക്ഷയറ്റവരാണെന്നും തിരുവെഴുത്തു വെളിപ്പെടുത്തുന്നു. സങ്കീര്‍ത്തനക്കാരന്‍ ഒരു ശത്രുവിനാല്‍ പീഡിപ്പിക്കപ്പെടുന്നതിനെക്കുറിച്ചും ''മരണത്തിന്റെ കെണിയില്‍'' ''മരണ പാശങ്ങളാല്‍'' വലയം ചെയ്യപ്പെടുന്നതിനെക്കുറിച്ചും സംസാരിച്ചു (സങ്കീ. 18:4-5). അടയ്ക്കപ്പെട്ട് ചങ്ങലയിലകപ്പെട്ട അവന്‍ സഹായത്തിനായി ദൈവത്തോട് നിലവിളിച്ചു (വാ. 6). ഇടിമുഴക്കത്തോടെ അവന്‍ ഇറങ്ങിവന്നു ''കൈനീട്ടി എന്നെ പിടിച്ചു' (വാ. 16).

നമുക്കുവേണ്ടിയും അങ്ങനെ ചെയ്യാന്‍ ദൈവത്തിന് കഴിയും. ചങ്ങലകള്‍ തകര്‍ക്കാനും നമ്മുടെ കൂടുകളില്‍ നിന്ന് നമ്മെ മോചിപ്പിക്കാനും അവനു കഴിയും. നമ്മെ സ്വതന്ത്രരാക്കാനും ''വിശാലമായ സ്ഥലത്തേക്ക്'' കൊണ്ടുപോകാനും അവനു കഴിയും (വാ. 19). അവന്‍ അങ്ങനെ ചെയ്തതിനുശേഷവും ഇപ്പോഴും നാം നമ്മുടെ പഴയ തടവറയില്‍ ആണെന്ന ചിന്തയില്‍ ചെറിയ വൃത്തങ്ങളില്‍ ഓടിക്കൊണ്ടിരിക്കുന്നത് എത്ര സങ്കടകരമാണ്. അവന്റെ ശക്തിയില്‍, നാം ഇനി ഭയം, ലജ്ജ, പീഡനം എന്നിവയാല്‍ ബന്ധിക്കപ്പെടരുത്. മരണത്തിന്റെ കൂടുകളില്‍ നിന്ന് ദൈവം നമ്മെ രക്ഷിച്ചു. നമുക്ക് സ്വതന്ത്രരായി ഓടാന്‍ കഴിയും.

കുഞ്ഞുങ്ങളെ ദൈവത്തിങ്കലേക്കു വഴികാട്ടുക

മാതാപിതാക്കള്‍ തങ്ങളുടെ കുഞ്ഞുങ്ങളെ മതവിശ്വാസം അതു സത്യമാണെന്ന രീതിയില്‍ പഠിപ്പിക്കുന്നത് അധാര്‍മ്മികമാണെന്നാണ് ഒരു പേരുകേട്ട നിരീശ്വരവാദി വിശ്വസിക്കുന്നത്. മക്കളിലേക്കു മാതാപിതാക്കള്‍ തങ്ങളുടെ വിശ്വാസം പകരുന്നത് ബാലപീഡനമാണെന്നു പോലും അയാള്‍ അവകാശപ്പെടുന്നു. ഇത്തരം വീക്ഷണങ്ങള്‍ അതിരുകടന്നതാണെങ്കിലും തങ്ങളുടെ കുഞ്ഞുങ്ങളെ ഉറപ്പായി വിശ്വാസത്തിലേക്കു നയിക്കാന്‍ മടികാണിക്കുന്ന മാതാപിതാക്കളെയും ഞാന്‍ കേള്‍ക്കാറുണ്ട്. അതേസമയം നമ്മില്‍ മിക്കവരും നമ്മുടെ രാഷ്ട്രീയപരമായും പോഷകാഹാര സംബന്ധമായും അല്ലെങ്കില്‍ കായികപരമായും നമുക്കുള്ള ബോധ്യങ്ങള്‍ കുഞ്ഞുങ്ങളില്‍ പകരുവാന്‍ ശ്രമിക്കാറുണ്ട്. എങ്കിലും ചില കാരണങ്ങളാല്‍ ദൈവത്തെക്കുറിച്ചുള്ള നമ്മുടെ ബോധ്യത്തിന്റെ കാര്യത്തില്‍ നാം വ്യത്യസ്തമായി ഇടപെടുന്നു.

നേരെ മറിച്ച്, തിമൊഥെയൊസ് എങ്ങനെയാണ് 'ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്താല്‍ തന്നെ രക്ഷയ്ക്കു ജ്ഞാനിയാക്കുവാന്‍ മതിയായ തിരുവെഴുത്തുകളെ ബാല്യംമുതല്‍ അറിഞ്ഞത്'' എന്ന് പൗലൊസ് എഴുതുന്നു (2 തിമൊഥെയൊസ് 3:14). തിമൊഥെയൊസ് ഒരു യൗവനക്കാരനായപ്പോള്‍ ആരുടെയും സഹായം കൂടാതെ സ്വന്ത ശക്തികൊണ്ട് വിശ്വാസത്തില്‍ വന്നതല്ല. മറിച്ച് അവന്റെ അമ്മ അവന്റെ ഹൃദയത്തെ ദൈവത്തിങ്കലേക്കു തിരിക്കുകയാണു ചെയ്തത്. തുടര്‍ന്ന് പഠിച്ചും നിശ്ചയം പ്രാപിച്ചും ഇരിക്കുന്നതില്‍ നിലനിന്നു (വാ. 15). ദൈവം ജീവനും യഥാര്‍ത്ഥ ജ്ഞാനത്തിന്റെ ഉറവിടവും ആണെങ്കില്‍ നമ്മുടെ കുടുംബങ്ങളില്‍ ദൈവസ്‌നേഹം വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യമാണ്.
നമ്മുടെ കുട്ടികളെ സ്വാധീനിക്കുന്ന അനേക വിശ്വാസ സംവിധാനങ്ങളുണ്ട്. ടിവി ഷോകള്‍, സിനിമകള്‍, സംഗീതം, അധ്യാപകര്‍, സുഹൃത്തുക്കള്‍, മാധ്യമം - ഇവയൊരോന്നും യഥാര്‍ത്ഥ സ്വാധീനം ചെലുത്തുന്ന വിശ്വാസത്തെക്കുറിച്ചുള്ള സങ്കല്പങ്ങള്‍ വഹിക്കുന്നവയാണ് (വ്യക്തമായതോ നിയന്ത്രണവിധേയമായവയോ). നിശബ്ദരായിരിക്കാതിരിക്കാന്‍ നമുക്കു ശ്രമിക്കാം. നാം അനുഭവമാക്കിയ സൗന്ദര്യവും കൃപയും നമ്മുടെ കുഞ്ഞുങ്ങളെ ദൈവത്തിങ്കലേക്കു നയിക്കാന്‍ നമ്മെ നിര്‍ബന്ധിക്കുന്നു.

ദൈവം കാത്തിരുന്നു

ഡെനീസ് ലെവര്‍ട്ടോവ് അറിയപ്പെടുന്ന കവയിത്രിയാകുന്നതിനു മുമ്പ് അവള്‍ക്കു കേവലം പന്ത്രണ്ടു വയസ്സുമാത്രമുള്ളപ്പോള്‍ മഹാനായ കവി റ്റി. എസ്. എലിയട്ടിന് തന്റെ കവിതകളുടെ ഒരു സമാഹാരം അയയ്ക്കാനുള്ള കാര്യപ്രാപ്തി അവള്‍ കാണിച്ചു. അവളെ അതിശയിപ്പിച്ചുകൊണ്ട് എലിയട്ട് രണ്ടു പേജു നിറയെ കൈകൊണ്ടെഴുതിയ ഒരു പ്രോത്സാഹനക്കുറിപ്പ് അവള്‍ക്കയച്ചു. 'ദി സ്ട്രീം ആന്‍ഡ് ദി സഫയര്‍' എന്ന തന്റെ സമാഹാരത്തിന്റെ ആമുഖക്കുറിപ്പില്‍ തന്റെ കവിതകള്‍ എങ്ങനെയാണ് ''അഗ്നേയവാദത്തില്‍ നിന്ന് ക്രിസ്ത്യാനിത്വത്തിലേക്കു നീങ്ങിയത്'' എന്ന് അവള്‍ വിശദീകരിച്ചു. പില്‍ക്കാല കവിതകളില്‍ യേശുവിന്റെ അമ്മ മറിയ തന്നെത്തന്നെ ദൈവത്തിനു സമര്‍പ്പിച്ചതിന്റെ വിവരണം കാണുന്നത് എത്ര ശക്തമായിട്ടാണ്. മറിയയെ അസ്വസ്ഥപ്പെടുത്താന്‍ പരിശുദ്ധാത്മാവു തയ്യാറാകാത്തതും ക്രിസ്തു ശിശുവിനെ സ്വീകരിക്കാന്‍ മറിയ സ്വമനസ്സാ തയ്യാറാകാനുള്ള അവന്റെ ആഗ്രഹവും ശ്രദ്ധിച്ചുകൊണ്ട് ഈ രണ്ടു വാക്കുകള്‍ കവിതയുടെ കേന്ദ്രത്തില്‍ ജ്വലിച്ചു നില്‍ക്കുന്നു: 'ദൈവം കാത്തിരുന്നു.'

മറിയയുടെ കഥയില്‍, ലെവര്‍ട്ടോവ് സ്വന്തം കഥ ദര്‍ശിച്ചു. അവളെ സ്‌നേഹിക്കാന്‍ ആഗ്രഹത്തോടെ ദൈവം കാത്തിരുന്നു. അവന്‍ അവളുടെമേല്‍ ഒന്നും അടിച്ചേല്പിച്ചില്ല. അവന്‍ കാത്തിരുന്നു. യിസ്രായേലിന്റെ മേല്‍ ആര്‍ദ്ര സ്‌നേഹം പകരുവാന്‍ തയ്യാറായി ദൈവം എത്ര ആഗ്രഹത്തോടും പ്രതീക്ഷയോടും കൂടെ കാത്തിരിക്കുന്നു എന്ന ഇതേ യാഥാര്‍ത്ഥ്യം യെശയ്യാവ് വിവരിക്കുന്നു. ''യഹോവ നിങ്ങളോടു കൃപകാണിക്കുവാന്‍ താമസിക്കുന്നു (കാത്തിരിക്കുന്നു); ... നിങ്ങളോട് കരുണ കാണിക്കാന്‍ കാത്തിരിക്കുന്നു' (30:18). തന്റെ ജനത്തിന്മേല്‍ കരുണ പ്രവഹിപ്പിക്കുവാന്‍ അവന്‍ ഒരുക്കമാണ്, എങ്കിലും അവന്‍ വാഗ്ദാനം ചെയ്യുന്നതിനെ അവര്‍ മനസ്സോടെ സ്വീകരിക്കുന്നതിനായി ദൈവം കാത്തിരിക്കുന്നു (വാ. 19).

നമ്മുടെ സ്രഷ്ടാവ്, ലോകത്തിന്റെ രക്ഷകന്‍, നാം അവനെ സ്വീകരിക്കുന്നതിനായി കാത്തിരിക്കുന്നത് തിരഞ്ഞെടുത്തത് അതിശയകരമാണ്. നമ്മെ എളുപ്പത്തില്‍ കീഴടക്കാന്‍ കഴിവുള്ള ദൈവം താഴ്മയോടെ ക്ഷമ പാലിക്കുന്നു. പരിശുദ്ധനായവന്‍ നമുക്കായി കാത്തിരിക്കുന്നു.

പിതാവിന്റെ അനുഗ്രഹം

അടുത്തയിടെ, ഞങ്ങളുടെ സഭയിലെ നിരവധി ആളുകള്‍ - സ്വന്ത പിതാവുമായി മോശം ബന്ധം സൂക്ഷിച്ചിരുന്ന ആളുകള്‍ - എന്നോട് ഒരു സ്നേഹവാനായ പിതാവിന്റെ സ്ഥാനത്തുനിന്നുകൊണ്ട് അവരെ അനുഗ്രഹിക്കാന്‍ ആവശ്യപ്പെട്ടു. ആ അനുഗ്രഹത്തില്‍ അവരുടെ പിതാവ് ഈ കുഞ്ഞുങ്ങളെ വിവിധ നിലകളില്‍ മുറിവേല്പിച്ചതിനുള്ള - വലിയ പ്രതീക്ഷ അവുരടെമേല്‍ ചുമത്തിയും അവരില്‍ നിന്ന് അകലം പാലിച്ചും സ്നേഹമസൃണ സാന്നിധ്യവും ഉറപ്പിക്കലും നല്‍കുന്നതില്‍ പരാജയപ്പെട്ടും - ക്ഷമാപണവും ഉള്‍പ്പെട്ടിരുന്നു. അത് ആനന്ദവും ആദരവും സമൃദ്ധിയായ സ്നേഹവും അവരുടെമേല്‍ വര്‍ഷിപ്പിക്കുന്നതിനുള്ള അനുഗ്രഹമായിരുന്നു.അനുഗ്രഹം പങ്കുവെച്ചുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ കണ്ണുനീര്‍ വാര്‍ത്തു. അത്തരം വാക്കുകള്‍ കേള്‍ക്കുവാന്‍ ഞാന്‍ ഇപ്പോഴും എത്രമാത്രം ആഗ്രഹിക്കുന്നു എന്നും എന്റെ മക്കള്‍ക്ക് അവ എത്രമാത്രം ആവശ്യമായിരിക്കുന്നുവെന്നും ഞാന്‍ ഗ്രഹിച്ചു.

ദൈവം നമ്മുടെ പിതാവാണെന്ന് തിരുവചനം ആവര്‍ത്തിച്ചു പറയുന്നു. നമുക്കുള്ള വളച്ചൊടിക്കപ്പെട്ട പിതൃബിംബത്തെ പൂര്‍ണ്ണമായി മാറ്റിയെടുക്കാവുന്ന ഒരു യാഥാര്‍ത്ഥ്യമാണിത്. നമ്മുടെനിത്യ പിതാവായ ദൈവം നമ്മുടെ മേല്‍ തന്റെ പൂര്‍ണ്ണതയുള്ള സ്നേഹം പകര്‍ന്ന് നമ്മെ ''തന്റെ മക്കളാക്കിയിരിക്കുന്നു' (1 യോഹന്നാന്‍ 3:1). ദൈവത്തിന്റെപുത്രന്മാരും പുത്രിമാരും എന്ന നിലയിലുള്ള നമ്മുടെ സ്വത്വം അനിശ്ചിതവും ഭയത്താല്‍ വശീകരിക്കുന്ന ഒരു ലോകത്തില്‍ നമ്മെ ഉറപ്പിച്ചു നിര്‍ത്തുന്നു. 'നാം ഇന്നത് ആകും എന്ന് ഇതുവരെ പ്രത്യക്ഷമായില്ല'' എങ്കിലും 'നാം ദൈവമക്കളാകുന്നു'' എന്നു യോഹന്നാന്‍ പറയുന്നു (വാ. 2). എക്കാലത്തെയും വെല്ലുവിളികളെ നേരിട്ടുകൊണ്ട്, നമ്മുടെ പിതാവ് നമ്മെ എക്കാലവും സ്നേഹിക്കുന്നു എന്നും നമ്മോടുള്ള കരുതല്‍ നിര്‍ത്തുന്നില്ല എന്നും ഉള്ള യാഥാര്‍ത്ഥ്യത്തില്‍ നമുക്കുറയ്ക്കാം. എല്ലാറ്റിനും ശേഷം, നാം അവനെപ്പോലെ ആകും എന്നു നമുക്കുറപ്പിക്കാന്‍ കഴിയും എന്ന് യോഹന്നാനിലൂടെയുള്ള ദൈവശ്വാസീയ വചനത്തിലൂടെ ദൈവം പറയുന്നു (വാ. 2).

നമ്മുടെ ഉത്ക്കണ്ഠകളുടെയും മുറിവുകളുടെയും പരാജയങ്ങളുടെയും മധ്യത്തില്‍ നമ്മുടെ നല്ല പിതാവ് തീരാത്ത സ്നേഹത്തിന്റെ അനുഗ്രഹം നമ്മോടു പറയുന്നു. അവന്‍ നമ്മെ തന്റെ മക്കളാക്കി തീര്‍ത്തതുകൊണ്ട് നാം അവന്റേതായിരിക്കുവാന്‍ അവന്‍ നിര്‍ബന്ധിക്കുന്നു.

കുറ്റംവിധിക്കലില്‍നിന്നു സ്വതന്ത്രം

ഒരു ദമ്പതികള്‍ അവരുടെ ട്രെയിലറില്‍ ഉത്തര കാലിഫോര്‍ണിയയിലൂടെ സഞ്ചരിക്കുമ്പോള്‍ പെട്ടെന്ന്്് ഒരു ടയര്‍ പൊട്ടുന്ന ശബ്ദവും ലോഹക്കഷണം തറയില്‍ ഉരസുന്ന ശബ്ദവും കേട്ടു. അതിന്റെ തീപ്പൊരി 2018 ലെ കാര്‍ ഫയറിനു തുടക്കമിട്ടു - 2,30,000 ഏക്കര്‍ ചാമ്പലാക്കുകയും 1,000-ലധികം വീടുകള്‍ നശിപ്പിക്കുകയും നിരവധി ആളുകള്‍ കൊല്ലപ്പെടുകയും ചെയ്ത കാട്ടുതീയായിരുന്നു അത്.

ഇതുമൂലം ആ ദമ്പതികള്‍ അതിദുഃഖത്തിലാണ്ടുപോയി എന്ന് അഗ്‌നിയില്‍ നിന്നു രക്ഷപെട്ടവര്‍ കേട്ടപ്പോള്‍, 'അവരെ മൂടിയ ലജ്ജയുടെയും പരിഭ്രാന്തിയുടെയും നടുവില്‍ കൃപയും കനിവും പ്രദര്‍ശിപ്പിക്കുന്നതിനായി' ഒരു ഫേസ്ബുക്ക് പേജ് തുടങ്ങി. ഒരുസ്ത്രീ എഴുതി, 'ഈ അഗ്‌നിയില്‍ ഭവനം നഷ്ടപ്പെട്ട ഒരുവള്‍ എന്ന നിലയില്‍, എന്റെ കുടുംബമോ ഭവനം നഷ്ടപ്പെട്ട മറ്റേതെങ്കിലും കുടുംബമോ നിങ്ങളെ കുറ്റപ്പെടുത്തുന്നില്ലെന്നു നിങ്ങള്‍ അറിയണമെന്നു ഞാനാഗ്രഹിക്കുന്നു. അപകടങ്ങള്‍ സംഭവിക്കുന്നു. ഈ ദയാപൂര്‍വ്വമായ സന്ദേശങ്ങള്‍ നിങ്ങളുടെ ഭാരം കുറയ്ക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നമുക്കിതിനെ ഒരുമിച്ച് അതിജീവിക്കാം.'

കുറ്റംവിധിക്കല്‍, വീണ്ടെടുക്കാനാവാത്ത ഒരു കാര്യം നാം ചെയ്തു എന്ന ഭയം മനുഷ്യാത്മാവിനെ നരഭോജി സമാനമാക്കി മാറ്റും. എന്നാല്‍ ദൈവവചനം പറയുന്നു, 'ഹൃദയം നമ്മെ കുറ്റം വിധിക്കുന്നു എങ്കില്‍ ദൈവം നമ്മുടെ ഹൃദയത്തെക്കാള്‍ വലിയവന്‍ ... എന്നു ... ഉറപ്പിക്കാം'' (1 യോഹന്നാന്‍ 3:20). നമ്മുടെ മറഞ്ഞിരിക്കുന്ന ലജ്ജ എന്തായിരുന്നാലും, ദൈവം അതിനെക്കാളെല്ലാം വലിയവനാണ്. അനുതാപത്തിന്റെ സൗഖ്യദായക പ്രവൃത്തിയിലേക്ക് യേശു നമ്മെ വിളിക്കുന്നു (ആവശ്യമെങ്കില്‍), അല്ലെങ്കില്‍ നമ്മെ വിഴുങ്ങുന്ന ലജ്ജയെ ലളിതമായി പുറത്തുകൊണ്ടുവരുന്നു. എന്നിട്ട് ദൈവിക വിണ്ടെടുപ്പിനെ അഭിമുഖീകരിച്ചുകൊണ്ട് നമ്മുടെ ഹൃദയത്തെ അവന്റെ സാന്നിധ്യത്തിലെ സമാധാനത്തില്‍ സ്വസ്ഥമാക്കുന്നു (വാ. 19).
ചെയ്യാതിരുന്നെങ്കിലെന്ന് നാം ചിന്തിച്ചു ദുഃഖിക്കുന്നതെന്തായാലും, ദൈവം നമ്മെ തങ്കലേക്ക് അടുപ്പിക്കുന്നു. യേശു നമ്മെ നോക്കി പുഞ്ചിരിച്ചുകൊണ്ടു പറയുന്നു, 'നിന്റെ ഹൃദയം സ്വതന്ത്രമാണ്.''

യഥാര്‍ത്ഥ, ആഴമേറിയ ആഗ്രഹം

തുളച്ചുകയറുന്ന ശബ്ദത്തിനുടമയായ എലി റീപ്പിച്ചീപ്പ് ആയിരിക്കാം ഒരുപക്ഷേ 'ദി ക്രോണിക്കിള്‍സ്് ഓഫ് നാര്‍ണിയ''യിലെ ഏറ്റവും ധീരനായ കഥാപാത്രം. തന്റെ കൊച്ചു വാള്‍ വീശിക്കൊണ്ട് അവന്‍ യുദ്ധത്തിലേക്കു ചാടിയിറങ്ങുന്നു. അന്ധകാര ദ്വീപിലേക്ക് 'ഡോണ്‍ ട്രെഡറില്‍'' സഞ്ചരിക്കുമ്പോള്‍ അവന്‍ ഭയത്തെ പുറത്താക്കുന്നു. റീപ്പിച്ചീപ്പിന്റെ ധൈര്യത്തിന്റെ രഹസ്യം? അസ്‌ലാന്റെ രാജ്യത്തിലെത്താനുള്ള അവന്റെ അടങ്ങാത്ത ആഗ്രഹത്തോട് അവന്‍ ആഴമായി ബന്ധപ്പെട്ടിരിക്കുന്നു. 'അതാണെന്റെ ഹൃദയാഭിലാഷം'' അവന്‍ പറഞ്ഞു. തനിക്ക് സത്യമായും ആവശ്യമായിരിക്കുന്നതെന്താണെന്ന് റിപ്പീച്ചീപ്പ് അറിഞ്ഞിരുന്നു, അതവനെ അവന്റെ രാജാവിന്റെ അടുത്തേക്ക് എത്തിച്ചു.

യെരിഹോവിലെ കുരുടനായ മനുഷ്യന്‍ ബര്‍ത്തിമായി, നാണയത്തിനായി തന്റെ പാത്രം കിലുക്കിക്കൊണ്ട് തന്റെ സാധാരണ സ്ഥലത്ത് ഇരിക്കുമ്പോഴാണ് യേശുവും പുരുഷാരവും കടന്നുവരുന്ന ആരവം കേട്ടത്. 'ദാവീദ്പുത്രാ, യേശുവേ, എന്നോടു കരുണ തോന്നണമേ'' എന്നവന്‍ നിലവിളിച്ചു (മര്‍ക്കൊസ് 10:47). മിണ്ടാതിരിക്കുവാന്‍ പലരും അവനെ ശാസിച്ചിട്ടും നിശബ്ദനാകുവാന്‍ അവന്‍ കൂട്ടാക്കിയില്ല.

'യേശു നിന്നു'' എന്നു മര്‍ക്കൊസ് പറയുന്നു (വാ. 49). ആ ബഹളത്തിനിടയില്‍ ബര്‍ത്തിമായിയെ കേള്‍ക്കുവാന്‍ യേശു ആഗ്രഹിച്ചു. 'ഞാന്‍ നിനക്ക് എന്തു ചെയ്തുതരണമെന്ന് നീ ഇച്ഛിക്കുന്നു'' യേശു ചോദിച്ചു (വാ. 51).

ഉത്തരം വ്യക്തമായിരുന്നു; യേശു തീര്‍ച്ചയായും അറിഞ്ഞിരുന്നു. എങ്കിലും തന്റെ ആഴമായ ആഗ്രഹത്തെ വെളിപ്പെടുത്തുവാന്‍ ബര്‍ത്തിമായിയെ അനുവദിക്കുന്നതില്‍ ശക്തിയുണ്ടെന്ന് അവന്‍ വിശ്വസിക്കുന്നതായി തോന്നി. 'എനിക്കു കാഴ്ച പ്രാപിക്കണം' ബര്‍ത്തിമായി പറഞ്ഞു (വാ. 51). യേശു ബര്‍ത്തിമായിയെ ആദ്യമായി നിറങ്ങളും സൗന്ദര്യവും സ്‌നേഹിതരുടെ മുഖങ്ങളും കാണുന്നവനായി വീട്ടിലേക്കയച്ചു.

എല്ലാ ആഗ്രഹങ്ങളും ഉടനെ സാധിക്കുകയില്ല (ആഗ്രഹങ്ങള്‍ക്ക് രൂപാന്തരം സംഭവിക്കാം), എന്നാല്‍ ഇവിടെ അനിവാര്യമായിരുന്നത് തന്റെ ആഗ്രഹമെന്തെന്ന് ബര്‍ത്തിമായി അറിഞ്ഞിരുന്നു എന്നതും അതവന്‍ യേശുവിന്റെ അടുക്കല്‍ കൊണ്ടുവന്നു എന്നതുമാണ്. നാം ശ്രദ്ധ കൊടുക്കുമെങ്കില്‍ നമ്മുടെ യഥാര്‍ത്ഥ ആഗ്രഹങ്ങളും വാഞ്ഛകളും നമ്മെ എല്ലായ്‌പ്പോഴും അവങ്കലേക്കു നയിക്കും എന്നു നാം കാണും.